എത്ര ശ്രമിച്ചിട്ടും പ്രഭാത നമസ്കാരം തുടങ്ങുന്നതിനു എത്താന് സാധിച്ചില്ല. തുബ്ദേൻ വായിച്ചുകഴിഞ്ഞു പള്ളിയില്‍ തള്ളിക്കയറുന്നവരെ പോലെ ആകാന്‍ പറ്റില്ലല്ലോ നമുക്ക്, അല്ലെങ്കില്‍ പിന്നെ കമ്മറ്റിക്കാര്‍ ആകണം, ധൂപ പ്രാര്‍ത്ഥന കഴിഞ്ഞു വന്നാല്‍ മതി. പതിവായി നില്‍ക്കുന്ന സ്ഥലത്ത് , ഏറ്റവും മുമ്പില്‍ ആരോ കയറി നില്‍ക്കുന്നു. പതിവ് പരിപാടി ആവർത്തിച്ചു, പുറകില്‍ പോയി നിന്ന് ഇടയിലേക്ക് തിരികി കയറി തോളുകൊണ്ട് ഇടങ്ങളിലേക്ക് തട്ടിയപ്പോളെക്കിനും നമ്മുടെ സ്ഥാനം സ്വസ്ഥം. ചില പുതുമക്കാര്‍ ഇങ്ങനെ സ്ഥാനം തെറ്റി നില്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം മറിയാമ്മ പറയുന്നത് കേട്ടു, അവള്‍ പതിവായി നില്ക്കുന്നിടത്ത് ഒരു ചൂരിധാര്‍കാരി കയറി അങ്ങ് നിന്നെന്ന്. ഇടവകയില്‍ ആരോ പുതുതായി കെട്ടികൊണ്ട് വന്നതാണെന്ന് തോന്നുന്നു അല്ലെങ്കില്‍ അവള്‍ക്കു അവിടെ നില്‍കാന്‍ എങ്ങനെ ധൈര്യം വരും. മറിയാമ്മ പതിവുപോലെ തട്ടിയും മുട്ടിയും ഒക്കെ നോക്കി. ങേ! ഹേ! യാതൊരു അനക്കവു ഇല്ല. അവസാനം "നിരപ്പിന്റെ" നേരത്തു അവളെ ബലമായി പിടിച്ചു തള്ളി
സ്വസ്ഥാനം സ്വന്തം ആക്കി താക്കിതും കൊടുത്തു, അപ്പോളാകുമ്പോള്‍ അച്ചന്‍ കാണാത്തില്ലല്ലോ, മുട്ട് കുത്തി നിന്ന് പ്രാര്‍ത്ഥിക്കുക അല്ലെ. അവള്‍ പലരോടും പരാതി പറഞ്ഞു നടന്നു എന്ന് പീന്നീട് അറിഞ്ഞു.
അപ്പോളിതാ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്ത് കൂടി കുടവയറിന്റെ മുഴുപ്പ് ഒട്ടു കുറയാതെ തോന്നിപ്പിക്കുന്ന ഒരു ബനിയനും കാര്‍ഗോ ജീന്‍സും ഒക്കെ ഇട്ട് വന്യമായ മുഖഭാവത്തോടുകൂടി ഒരാള്‍ രണ്ടു കുട്ടികളെയും പിടിച്ചു കൊണ്ട് കടന്നു വരുന്നു.
ഏതോ അങ്കം കഴിഞ്ഞുവരുന്ന മാതിരി. എത്രയോ തിരുമേനിമാരു അച്ചന്മാരും എത്രവട്ടം പറഞ്ഞിരിക്കുന്നു, പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് വരുമ്പോൾ ഇത്തരം വേഷങ്ങൾ പാടില്ലാ എന്ന്. ഈ വശം തെറ്റിയുള്ള വരവ് ഒന്നു പിടികിട്ടുന്നില്ല. ആളിനെ ഇതിനു മുമ്പ് ഇവിടെ എങ്ങു കണ്ടിട്ടില്ല. പരമ്പരഗതമായി നമ്മുടെ പള്ളീകളിലെല്ലാം സ്ത്രീകൾ തെക്കുവശത്തും പുരുഷന്മാർ വടക്കു വശത്തുമാണു നിന്നുവരുന്നത്. ഒരു പക്ഷെ ഈ ഇടവകക്കരി പെൺകുട്ടി മറുനട്ടിൽ വച്ച് പള്ളീക്കാരനല്ലത്ത ഒരാളെ കല്ല്യാണം കഴിച്ച് ജീവിച്ചു വരുകയും വർഷങ്ങൾക്ക് ശേഷം വിലക്കുകൾ ഒക്കെ നീങ്ങികിട്ടി സ്വന്തം വീട്ടിൽ വന്നപ്പോൾ ഇടവക പള്ളിയിലെ കുർബ്ബാനയിലു സംബന്ധിക്കണം എന്ന് തോന്നിക്കാണും. ഭർത്തവിനെയും കുട്ടികളെയും കൂട്ടികൊണ്ടു വരുന്നതിനുള്ള അങ്കം നടത്തിയതിന്റെ ബാക്കി പത്രമാവും അയളുടെ മുഖത്തെ വന്യ ഭാവം. അല്ലെങ്കിലും ഇത്തരം കല്ല്യാണങ്ങൾക്ക് കുട്ടികൾ പിറക്കുന്ന്നതൊടുകൂടി മധുരം കുറഞ്ഞ് തുടങ്ങുമല്ലോ. അത് 10- 12 വർഷം ശേഷം കയ്പായി മാറും.
അച്ചെന്റെ പ്രസംഗത്തിനുള്ള സമയം ആയി, അതിനുമുമ്പ് യാന്ത്രികമായി രണ്ട് മൂന്ന് പ്രാവശ്യം ഇരിക്കുകയു ബാറക്മോറു കുറിയേലായിസ്സോനു പറഞ്ഞു.
“യേശുക്രിസ്തുവിന്റെ കാലത്തെ യഹുദന്മാരിൽ നിന്നു ഒട്ടു വിഭിന്നമല്ല ഇന്നത്തെ നമ്മുടെ ജനവു. ഓരോരുത്തരും എല്ലാ ദിവസവും യേശുവിനെ കല്ലെറിയുന്നവരുംക്രൂശിക്കുന്നവരു അല്ലേ?. നമ്മളിലോരോരുത്തലിലും ഓരോ പരീശന്മാർ ഇല്ലേ. മറ്റുള്ളവരുടെ കുറവു കുറ്റങ്ങൽളും കണ്ടു പിടിച്ചു നമ്മൾ അവരെക്കാൾ എത്രയോ നല്ലവരാണു എന്ന് സ്വയം സമർഥിക്കുന്നവർ“ അച്ചെന്റെ പ്രസംഗം തുടർന്നു.
അവസാനം കൈമുത്തി വെളിയിൽ വന്നപ്പോൾ മാവിൻ ചുവട്ടിലെ സ്ഥിരം സമിതി കൂടിയിട്ടുണ്ട്. കൂട്ടത്തിൽ ഒരുവൻ കൈ ചുരട്ടി രോഷത്തോടെ സംസാരിക്കുന്നു. വേറൊരാൾ എന്തോ അടക്കം പറഞ്ഞ് ചിരിക്കുന്നു. മുഖത്ത് ഒരു വഷളൻ ചിരി കാണുന്നുണ്ട്. ഈ സമിതിക്കാർക്ക് പള്ളി പിരിയുന്നതിനു മുമ്പ് എത്തണം എന്ന് നിർബ്ബന്ധം ഉണ്ട്. മിക്കവാറും പ്രസംഗത്തിന്റെ സമയത്തായിരിക്കും അവരുടെ വരവ്. ഇവരിൽ മിക്കവരും മുൻഭരണക്കാരാണു.
ഇവർ മുമ്പ് കൊടിമരച്ചുവട്ടിലായിരുന്നു സഭ കൂടിയിരുന്നത്. ഏതോ ഒരു രസികൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് അവരെ കണക്കിനു താങ്ങി. അതിനുശേഷം ആണു മാവിൻ ചുവട്ടിൽസഭ കൂടുവാൻ തുടങ്ങിയത് എന്ന് ചരിത്രകാരന്മാർ വാദിക്കുന്നു.
ഇന്നത്തെ വിഷയം പത്ത് മിനിറ്റിൽ തീർക്കേണ്ട പ്രസംഗം പതിമൂന്ന് മിനിറ്റ് എടുത്തതാണു. ഇവരുടെ ഭരണകാലത്ത് അച്ചനു ക്രിത്യമായി ” നിർദ്ദേശം“ കൊടുത്തിരുന്നത്രെ, ഒരു കാരണവശാലും പത്ത് മിനിറ്റിൽ കൂടുതൽ പ്രസംഗതിനു "കളയരുത്" എന്ന്.
ഇതിലൊന്നു ഇടപെടുന്നത് നമ്മുടെ പരിശുദ്ധതയ്ക്ക് ഒട്ടു ചേർന്നതല്ല. ലഭിച്ച സമാധാനത്തോടും വഴിയാത്ര ഭക്ഷണത്തോടും കൂടി തിരികെ പോകാം.